ആറ്റിങ്ങൽ: നഗരസഭയുടെയും വലിയകുന്ന് താലൂക്ക് ആശുപത്രിയും സംയുക്തമായി സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു. ടൗൺ യു.പി സ്കൂളിൽ രാവിലെ 10 മണിക്ക് ആരംഭിച്ച പരിശോധന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള 50 പേർ പങ്കെടുത്തു. ഇന്ന് പരിശോധന നടത്തിയ 50 പേരുടെയും ഫലം നെഗറ്റീവായിരുന്നു.
സാമൂഹ്യ വ്യാപന തോത് മനസിലാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, ഓട്ടോറിക്ഷ ജീവനക്കാർ, വയോജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, കോളനി നിവാസികൾ, ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരെയാണ് പരിശോധിച്ചത്. തുടർന്നുള്ള ആഴ്ചകളിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, എ.അഭിനന്ദ്, ഡോക്ടർ അൻസി, ജെ.പി.എച്ച്.എൻ ജെയ്മി, ലാബ് ടെക്നീഷ്യൻ ജിജി, നഴ്സ് അനുരാഗ്, ആശവർക്കർമാരായ ഭവ്യ, രശ്മി, ദീപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.