ആറ്റിങ്ങൽ: നഗരസഭ 22-ാം വാർഡ് വിളയിൽമൂലയിൽ 19 കാരിയായ ഗർഭിണിക്ക് രോഗം സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം കടുത്ത തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെ.റ്റി.സി.റ്റി ആശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും, രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരുടെ ഭർത്താവായ 28 കാരന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ 6-ാം വാർഡ് തച്ചൂർകുന്നിൽ 18 കാരന് രോഗം സ്ഥിതീകരിച്ചു. ഇയാൾ 5 ദിവസം മുമ്പ് ആറ്റിങ്ങലിലെ ഒരു ബാർബർ ഷോപ്പിൽ പോയിരുന്നു. ഇവിടെ നിന്ന് സമ്പർക്കത്തിലൂടെ കിട്ടിയതാവാം രോഗമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. ഇയാളെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് പ്രവേശിപ്പിച്ചു.
നഗരസഭ 6 ാം വാർഡ് തച്ചൂർകുന്നിൽ ആശാൻവിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 23 ഉം 21 ഉം വയസുള്ള സഹോദരൻമാർക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച ആറാം വാർഡിലെ ആശാവർക്കറുടെ മക്കളാണ് ഇവർ. വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് ഇവരെ മാറ്റിയതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.
നഗരസഭ 9-ാം വാർഡ് പൈപ്പ്ലൈൻ റോഡിൽ 23 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരുടെ നാടകപ്രവർത്തകനായ അച്ഛന് കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ചിരുന്നു. ഇവരെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കൂടാതെ ഈ വാർഡിൽ പൈപ്പ്ലൈൻ റോഡിൽ 23 കാരനും രോഗം സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇയാളെ വീട്ടിൽ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് അറിയിച്ചു.
വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.