സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസിന്റെ മിന്നൽ പരിശോധന ഇന്നും തുടരുന്നു. ഓപ്പറേഷൻ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേടുകൾ കണ്ടെത്തി. ചിട്ടികളിൽ പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
ശാഖകളിൽ ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണ് നടത്തിയ പരിശോധനയിൽ ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര് 20 ചിട്ടിയിൽ ചേർന്നതായും മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നതായും കണ്ടെത്തി. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.