കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു പരിഗണനയിൽ. ഈ മാസം 15 നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രം പ്രവേശനം അനുവദിക്കും. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും. എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങൾ ശേഖരിച്ചതിനു ശേഷം കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് അധികം സമയം ബാക്കിയില്ലെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.