കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്നാടിന്റെ തെക്കൻ തീരത്തെത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.
എഴുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാല്‍ ഇന്ന് മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.