ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ അപേക്ഷ സമർപ്പിച്ചു .ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബിനീഷ് കോടിയരിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട്ബംഗളൂരു സിറ്റി സെഷൻസ് കോടതി 33 ലാണ് എൻസിബി ഹർജി നൽകിയത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചതായും വിൽപ്പന നടത്തിയതായും മൊഴി ലഭിച്ചെന് ഇ.ഡി നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.
കള്ളപ്പണക്കേസിൽ കഴിഞ്ഞ ഒൻപത് ദിവസമായി ഇ.ഡി ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടേക്കും.അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ചിലരെ കേരളത്തിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇ.ഡി കോടതിയെ അറിയിക്കും.ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും.