തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സ്പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടിക നാളെ മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കുന്നതാണ്.
ഹെൽത്ത് ഓഫീസർ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. വോട്ടർമാരെ കുറിച്ചുള്ള വിവരങ്ങൾ വോട്ടർപട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷം മാത്രമേ പോസ്റ്റൽ ബാലറ്റ് അനുവദിക്കൂ. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്ട്രേഡ് പോസ്റ്റ് വഴിയോ മറ്റൊരാൾ മുഖേനയോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വോട്ടെണ്ണലിനു മുമ്പ് തിരികെ വരണാധികാരിക്ക് നൽകേണ്ടതാണ്. അന്തിമ സ്ഥാനാർത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു .