ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദർശനത്തിന് അനുമതി നൽകികൊണ്ട് ഹൈക്കോടതി വിധി. വിധിയുടെ അടിസ്ഥാനത്തിലാണ് അയ്യായിരം ഭക്തര്‍ക്ക് ദര്‍ശനാനുമതി നൽകികൊണ്ടുള്ള തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്നാല്‍ കോടതി വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കൂ. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
അതേസമയം, ശബരിമല ദർശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ശബരിമല ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഡിസംബര്‍ 26 മുതല്‍ പുതുക്കിയ മാർഗ നിർദ്ദേശം നിലവില്‍ വരും. ശബരിമലയില്‍ കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 18 പൊലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെനിന്നു ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ജീവനക്കാരിലും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരിലും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.