വിഴിഞ്ഞം കരുംകുളം പുതിയതുറയിൽ വാഹനാപകടത്തിൽ 12 വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തിൽ സൈക്കിളിൽ നിന്ന് തെറിച്ച് വീണ കുട്ടിയുടെ തലയിലൂടെ കെ.എസ്.ആർ.ടി.സി ബസിൻറെ പിൻചക്രം കയറിയാണ് മരിച്ചത്. കരുംകുളം പുതിയതുറ ആറ്റുലൈൻ പുരയിടത്തിൽ ആൻഡ്രൂസ് – ശാലിനി ദമ്പതികളുടെ മകൻ കിരൺ എസ് ആൻഡ്രൂസ് (12 ) ആണ് മരിച്ചത്. ബുധനാഴ്ച്ചവൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്ത് നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈക്കിളിൽ തട്ടുകയായിരുന്നു. ആൻഡ്രൂസിന്റെ വീടിന് സമീപത്ത് വച്ചാണ് അപകടം.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സ്ഥാനാർത്ഥികളുടെ വാഹന റാലിക്കിടെ സൈക്കിളിന് സൈഡില്ലാതെ വന്നതാണ് അപകടത്തിന് കാരണമായത്. സൈക്കിളിൽ ബസ് തട്ടി തെറിച്ച് വീണ ബാലൻറെ തലയിലൂടെ ബസിൻറെ പിൻചക്രം കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻഡ്രൂസ് മരണപ്പെട്ടു. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ വൈകിട്ട് പുതിയതുറ സെൻ്റ് നിക്കോളസ് ദേവാലയ സെമിത്തേരിയിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.