സൗദി അറേബ്യ വീണ്ടും അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവച്ചു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് നടപടി. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചിടുന്നത്. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ മടങ്ങാൻ അനുവദിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കുള്ള അനുമതി നൽകിയിട്ടുണ്ട്.
ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വറന്റീനിൽ കഴിയേണ്ടതാണ്. ഇവര്‍ ഓരോ അഞ്ചു ദിവസം കഴിയുമ്പോൾ കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദർശിച്ചവർ നിർബന്ധമായി കൊവിഡ് പരിശോധന നടത്തണം. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഒരാഴ്ച കഴിഞ്ഞ് പുനഃപരിശോധിക്കും. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.