കോടതി ഉത്തരവിനെ തുടർന്നുണ്ടായ വീടൊഴിപ്പിക്കൽ ശ്രമത്തിനിടയിൽ ഗൃഹനാഥനും വീട്ടമ്മയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു . നെയ്യാറ്റിൻകരയാണ് സംഭവം . സംഭവത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മക്കളായ രാഹുൽ ,രഞ്ജിത്ത് എന്നിവരും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. വെൺപകൽ പോങ്ങിൽ സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് .സ്വന്തമായി ഭൂമിയില്ലാത്തതിനെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് പോങ്ങിൽ കോളനിയിലെ മൂന്ന് സെന്റ് പുരയിടത്തിൽ ഇവർ വീടുവച്ച് താമസം തുടങ്ങിയത്. ഇതിനിടെ സമീപവാസിയായ വസന്ത ഭൂമിയിൽ അവകാശവാദവുമായി എത്തി. വസന്തയുടെ പരാതിയെ തുടർന്ന് വസ്തുവിൽ അതിക്രമിച്ചുകയറി താമസിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി .
സർക്കാർ ഭവനപദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും ഇതുവരെയും ഒരു തുണ്ട് ഭൂമിപോലും ലഭിക്കാത്തതിൽ ഇവർ നിരാശയിലായിരുന്നു.നേരത്തെ ഒഴിപ്പിക്കൽ തടഞ്ഞ രാജനെതിരെ കോടതി നടപടികൾ തടസപ്പെടുത്തിയതിന് കേസെടുത്തിരുന്നു. ഇന്നലെ കോടതി നിയോഗിച്ച കമ്മിഷൻ, ഗ്രേഡ് എസ്.ഐ എന്നിവർ ഉൾപ്പെടെ എത്തിയാണ് ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചത്. ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല. രാജന് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഭാര്യ അമ്പിളിയുടെ പൊള്ളൽ ഗുരുതരമല്ല . രാജനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.