തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകെ പോളിങ് ഇതുവരെ 25 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും നഗസഭകളിലും മികച്ച പോളിങ്ങാണ്. കണ്ണൂരിലെ ആന്തൂർ നഗരസഭയിലാണ് കൂടുതൽ പോളിങ്, 33%. 4 ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവർക്ക് അവസരം.പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂർത്തിയായി. 16 നാണു വോട്ടെണ്ണൽ.