ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിൽ. സംസഥാനത്ത് ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാൽ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി. ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി.
ഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. മൂന്ന് പേര് ബംഗളൂരുവിലുള്ളവരും രണ്ട് പേര് ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മരണ സാധ്യതയില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.