കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളുരു സിറ്റി സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിനീഷ്. അതിനിടയിലാണ് ഇ.ഡി നിർണായക നീക്കം നടത്തിയത്. ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിനീഷ് നൽകിയ മറ്റൊരു ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.