വാഹനാപകടത്തില്‍ മരണപ്പെട്ട പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ഒരേ ദിശയിൽ നിന്ന് വന്ന വാഹനം പ്രദീപ് സഞ്ചരിച്ചിരുന്ന ആക്ടിവയും പ്രദീപിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീഴുന്ന പ്രദീപിന്റെ തലയിലൂടെ മുൻഭാഗത്തെ ലോറിയുടെ ടയർ കയറിയിറങ്ങി. പ്രദീപ് ഹെൽമെറ്റ് ധരിച്ചിരുന്നു. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങളിൽ അപകട ശേഷം ടിപ്പർ വേഗതയിൽ പോകുന്നതും കാണാം. അപകടം ഉണ്ടാക്കിയ ടിപ്പർ ലോറി ഇതുവരെ കണ്ടെത്താനായില്ല. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായും വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നും പ്രദീപിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപത്ത് വെച്ചാണ് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. ഇടിച്ചു തെറിപ്പിച്ച വാഹനം നിർത്താതെ പോയി. ഈ ഭാഗത്ത് സി സി ടി വി ഇല്ല എന്നതാണ് ദുരൂഹത ഉണ്ടാക്കുന്നത്. സി സി ടി വി ഇല്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഇവിടെ വെച്ച് ആസൂത്രിതമായി നടത്തിയ അപകടമാണോയെന്നും സംശയിക്കുന്നു. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം, കർമ്മ ന്യൂസ് എന്നീ ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിരുന്നു. എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം കേന്ദ്രമന്ത്രി വി. മുരളീധരന് ആവശ്യപ്പെട്ടു. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.