തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തിനടപടിക്കിടെ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്റ ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് അന്വേഷണ ചുമതല. ദമ്പതിമാർ മരിച്ച സംഭവം പൊലീസിന്റെ അനാസ്ഥയെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
തര്‍ക്കഭൂമിയിലെ കോടതി ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ചു അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന രാജൻ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. രാജൻ്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിപ്പറിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തേക്ക് തീ പടരുകയായിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്ന് രാജന്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ പൊലീസിനെതിരെ മൊഴി നൽകിയിരുന്നു.