തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും രൂപപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സാമഗ്രി വിതരണത്തിലും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം, ജാഗ്രതകുറവ് പാടില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനിടെ കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിമുതൽ വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വോട്ടിംഗ് യന്ത്രം അടക്കമുളള പതിവ് സാധനസാമഗ്രികൾക്കൊപ്പം ഇത്തവണ സാനിറ്റൈസർ കൂടി വിതരണം ചെയ്യും.
കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് ബൂത്തുകൾ ഇന്ന് തന്നെ അണുവിമുക്തമാക്കും. വോട്ടെടുപ്പ് സമയം പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡും മാസ്കും കൈയുറകളും ധരിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ഉൾപ്പടെയുളള അഞ്ച് ജില്ലകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.