അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരത്തെ ഭാരത് ഭവനിൽ പൊതുദർശനത്തിന് ശേഷം നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കാരം. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് പൊതുദർശനം.
ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ സൂഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു താരം. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പെടുകയായിരുന്നു. അപകടത്തെ തുടർന്ന് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി റിപ്പോർട്ട്.
കൈരളി, ഏഷ്യാനെറ്റ്, ജെയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ വിവിധ പരിപാടികളുടെ അവതാരകനായിരുന്നിട്ടുണ്ട്. കൈരളിയില്‍ അനില്‍ അവതാരകനായിരുന്ന, സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റാര്‍വാര്‍ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടകവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ കലാകാരന്മാരിൽ ഏറെ ശ്രദ്ധേയനായിരുന്നു അനിൽ നെടുമങ്ങാട്. ‘അയ്യപ്പനും കോശിയും,’ ‘കമ്മട്ടിപ്പാടം’ എന്നീ സിനിമകളിൽ അനിലിന്റെ കഥാപാത്രങ്ങൾ അഭിനയ മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മുപ്പതിലധികം ചിത്രങ്ങളില്‍ താരം വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.