കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നത് സിഡിറ്റിന്റെ സഹായത്തോടെയാണെന്നും ഇതിനുള്ള നടപടികൾ അടുത്തമാസം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില റൂട്ടുകളിൽ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തില്‍ വരെ ബസുകൾ സർവീസുകൾ നടത്തുന്നു.അതുകൊണ്ടുതന്നെ പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതും സമയപ്പട്ടിക പുനഃക്രമീകരിക്കുന്നതും പ്രയാസകരമാണ്. അതിനാൽ തന്നെ ബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കുമ്പോഴാണ് സമയപ്പട്ടിക ഡിജിറ്റലൈസസ് ചെയ്യുന്നതിന്റെ ഗുണം പ്രധാനമായും ലഭിക്കുക. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ നടപടി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഏതൊക്കെ സമയത്ത് പുതിയ പെര്‍മിറ്റ് അനുവദിക്കാനാകുമെന്ന് എളുപ്പത്തില്‍ കണ്ടെത്താൻ കഴിയും. നിലവില്‍ സംസ്ഥാനത്താകെ 14,000 സ്വകാര്യ ബസുകളാണുള്ളത്. സമയപ്പട്ടികയെ ജി.പി.എസ്. സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.