കവയത്രിയും സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. നിരാലംബരുടെയും മനോ നില തെറ്റി ജീവിതത്തിൽ പകച്ചു നിൽക്കുന്ന നിരാശ്രയരുടെയും അഭയ കേന്ദ്രമായിരുന്നു സുഗതകുമാരി. അമ്പലമണി, പാതിരാപ്പൂക്കൾ, രാത്രിമഴ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന സുഗതകുമാരി മുൻപ് വനിതാ കമ്മീഷൻ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.