രാജ്യത്ത് സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരട് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. നിലവില്‍ 18 വയസാണ് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി. പാക്കറ്റോടെ അല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടെ നിരോധിച്ചേക്കും. പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷയും പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴ വർധിപ്പിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.
പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷ നിലവിൽ 1000 രൂപ പിഴയും രണ്ടുവര്‍ഷംവരെ തടവുമെന്നുള്ളത് വർധിപ്പിച്ച് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ തടവുമാക്കാനാണ് ശുപാര്‍ശ. അനധികൃതമായ പുകയില ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് രണ്ടുവര്‍ഷം വരെ തടവും ഒരു ലക്ഷം പിഴയും ഈടാക്കും. നിരോധിതമേഖലയില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയായി ഉയർത്തും. സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍ (ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് ഉള്‍പ്പടെ) ഉപയോഗിക്കുന്നതു സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്.