സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം നീണ്ടൂരും ആലപ്പുഴ കുട്ടനാടന്‍ മേഖലകളിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു അറിയിച്ചു. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായും മന്ത്രി വ്യക്തമാക്കി. അരലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും. കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകർന്നിട്ടില്ലെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. രോഗം സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്കി. ദ്രുത കര്‍മ സേനകളെ നിയോഗിച്ചു.