കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കരിയിലകൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് മരിച്ച നവജാതശിശുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ കണ്ടെത്തി. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് ആൺകുഞ്ഞിനെ കരിയിലക്കൂട്ടത്തിനിടയിൽ നിന്നും കണ്ടെത്തിയത്. കുഞ്ഞിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റിനുള്ളിൽ ഉണ്ടായിരുന്നതായും കണ്ടെത്തി. വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്നു മനസിലായത്.
കുഞ്ഞിന്റെ മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ഗർഭിണികളുടെ വിവരങ്ങളും സംശയമുള്ള ആളുകളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.