സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കൊവിഡ് വാക്സിന് വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും വിജയകരമായി പൂർത്തിയായി. ആദ്യഘട്ടത്തിലുണ്ടായ ചെറിയ പോരായ്മകള്‍ രണ്ടാം ഘട്ടത്തിൽ പരിഹരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെയായിരുന്നു ഡ്രൈ റണ്‍. കേരളം കൊവിഡ് വാക്സിനേഷന് സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിൽ നടന്ന രണ്ടാം ഘട്ട ഡ്രൈ റണ്ണിൽ ആദ്യ ഘട്ടത്തിലേത് പോലെ തന്നെ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. കോവിഡ് വാക്സിന് വിതരണത്തില്‍ കുത്തിവയ്പ്പൊഴികെയുള്ള എല്ലാ നടപടിക്രമങ്ങളും വിലയിരുത്തി. വാക്സിനെത്തിയാല്‍ സൂക്ഷിക്കാന്‍ ജില്ലാ തല്ല വെയര്‍ഹൗസുകള്‍ സജ്ജമായി. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് നൽകുന്നത്.