വർക്കലയിൽ നവവധു ഭര്തൃ ഗൃഹത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വർക്കല സുനിതഭവനിൽ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ആതിരയെ വീട്ടിലെ ബാത്റൂമിലാണ് കൈ ഞരമ്പുകളും കഴുത്തും അറുത്ത് രക്തം വാർന്ന നിലയിൽ കണ്ടത്തിയത്. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് രംഗത്തെത്തി. ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ലെന്നും വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. ഇരുവരും അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇന്നലെ രാവിലെ 11 മണിയോടെ മകളെ കാണാനായി ആതിരയുടെ അമ്മ വന്നപ്പോൾ വീടിന്റെ കതകു തുറന്നു കിടന്ന നിലയിലാണ് കണ്ടത്. ആതിരയെ അന്വേഷിച്ചിട്ട് കാണാതെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഈ സമയം ശരത് അച്ഛനെയും കൊണ്ട് കൊല്ലത്ത് ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. തുടർന്ന് ശരത്തിനെ വിവരമറിയിച്ചു. ശരത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുളിമുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിൽ കണ്ടത്. വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോൾ രക്തം വാർന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. സമീപത്തു നിന്ന് കറിക്കത്തിയും കണ്ടെടുത്തു. ഉടൻ വർക്കല മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നവംബർ 30 നായിരുന്നു ഇവരുടെ വിവാഹം. ശരത് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.