ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ പാരാസെയ്ലിങ് പ്രവർത്തനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശനിയാഴ്ച വൈകുന്നേരം 4.30 ന് കോവളം ഹവ ബീച്ചിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. തുറമുഖം, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ശ്രീ എം വിൻസെന്റ് അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫ്ലൈ കോവളം പദ്ധതിയുടെ ഭാഗമായുള്ള പാരാസെയ്ലിങ് നിരവധി വർഷങ്ങളായി ബോണ്ട് സഫാരി കോവളം, സ്കൂബ ഡൈവിംഗ്, സ്നോർക്കെലിംഗ്, മറ്റ് ജല അധിഷ്ഠിത സാഹസിക പാക്കേജുകൾ എന്നിവ വിജയകരമായി നടത്തി വരുന്നു. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ പാരാസെയ്ലിങ് പോലെയുള്ള സാഹസിക പ്രവർത്തനങ്ങൾക്ക് രൂപം നൽകി വരുന്നു. ലോകമെമ്പാടുമുള്ള സാഹസിക പ്രേമികൾക്ക് അതുല്യമായ വ്യോമ, ഭൗമ സാഹസിക അനുഭവങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് പാർട്ണർ ജാക്സൺ പീറ്റർ പറഞ്ഞു.
ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികളെ ഒരു ഫീഡർ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോട്ടിന് ഏകദേശം 11 മീറ്റർ നീളവും 3 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുണ്ട്. ഏകദേശം 2.5 കോടി രൂപ ചിലവഴിച്ചാണ് കോവളത്ത് ഈ പാരാസെയ്ലിംഗ് പദ്ധതി പ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും പാരാസെയിലിംഗ് അവതരിപ്പിക്കാനും എല്ലാ വർഷവും ഒക്ടോബർ മുതൽ മെയ് വരെ കോവളത്ത് പാരാസെയിലിംഗ് നടത്താനും ബോണ്ട് അഡ്വെഞ്ചേഴ്സ് പദ്ധതിയിടുന്നു. ഒരു പരാസെയിലിൽ ഒരു സമയം രണ്ട് പേർക്ക് പറക്കാൻ കഴിയും. വരും വർഷങ്ങളിൽ കോവളത്ത് സമാനമായ കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും ജാക്സൺ അറിയിച്ചു.