ആറ്റിങ്ങൽ നഗരസഭ വാർഡ് 27 ൽ മങ്കാട്ടുമൂല സ്വദേശി 60 കാരി വിജയലക്ഷ്മിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ വൃക്ക സംബന്ധമായ ചികിൽസക്ക് ശേഷം ഡയാലിസിസിന് വേണ്ടി കഴിഞ്ഞ മാസം ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് ഇവർക്ക് കൊവിഡ് ബാധിക്കുന്നത്. ചികിൽസയിൽ കഴിയവെ കഴിഞ്ഞ ദിവസം ശ്വാസതടസവും അസ്വാസ്ഥ്യവും ഉണ്ടാകുകയും ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.
മരണ വിവരം വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എസ്.ഷീജ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം നഗരസഭ ആരോഗ്യ വിഭാഗം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ നിന്ന് ബോഡി ഏറ്റെടുത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
5 വർഷമായി മങ്കാട്ടുമൂലയിലെ വാടക വീട്ടൽ താമസക്കാരാണ് വിജയലക്ഷ്മിയും ഭർത്താവും. മൃതശരീരം ഏറ്റുവാങ്ങിയ 4 പേരെയും സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ഇതോടെ നഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ എല്ലാവരും ഹൃദ്രോഗികൾ, വൃക്കരോഗികൾ, അർബുദ രോഗികൾ എന്നിവരാണ്. അതിനാൽ പ്രായമായവരും കുട്ടികളും മറ്റ് ഗുരുതര രോഗമുള്ളവരും അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു. ശ്മശാനവും പരിസരവും ഡിസ് ഇൻഫെക്ഷൻ ചെയ്തു. കൗൺസിലർ വി.എസ്.നിതിൻ, ജെ.എച്ച്.ഐ മാരായ ജി.എസ്.മഞ്ചു, മുബാറക്ക്, സിദ്ദീഖ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.