വായുമലിനീകരണവുമായി ബന്ധപ്പെട്ട് പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്തും. പുതിയ നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക ടാക്സിൻ്റെ ലക്ഷ്യം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പിൻവലിച്ച് നശിപ്പിക്കും. അടുത്ത വർഷം ഏപ്രിൽ മുതൽ ഇത് നടപ്പാക്കും.
ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം 8 വർഷത്തിലധികം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയാൽ അധിക നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുള്ള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് റോഡ് ടാക്സിൻ്റെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും. ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും പരിഗണിച്ച് നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്തേക്കാം. എൽപിജി, എതനോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. പതിനഞ്ച് വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ഗ്രീൻ ടാക്സ് ചുമത്തുകയുള്ളൂ.