സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വലിയ മാറ്റത്തിന് ഒരുങ്ങി ബിവറേജസ് കോര്പറേഷന്. ആദ്യമായി രണ്ടേകാല്‍ ലിറ്ററിന്റേയും ഒന്നരലിറ്ററിന്റേയും ബോട്ടിലുകളില്‍ മദ്യം വിൽപ്പനക്ക് എത്തുന്നു. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ബെവ്കോ നല്‍കിക്കഴിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതോടെ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിനാണ് ബെവ്കോ തയ്യാറെടുക്കുന്നത്.
വലിയ ബോട്ടിലുകളില്‍ മദ്യം വില്പനക്കെത്തുന്നതോടെ വില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനും ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. ബോട്ടിലുകളിൽ വരുന്ന മാറ്റത്തോടെ ബെവ്കോക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മദ്യത്തിന്റെ വിലയും കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളിലെ മദ്യം വാങ്ങുന്നതാവും ഉപഭോക്താക്കള്‍ക്ക് കൂടുതൽ ലാഭകരം.
ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കും. ഫെബ്രുവരി 1 മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. വിതരണക്കാര്‍ ബെവ്കോക്ക് നല്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും. ബെവ്ക്യൂ ആപ്പ് പിന്‍വലിച്ചു. ബാറുകള്‍ പാഴ്സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങി.