കേരളത്തിൽ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളാൽ ഗുരുതരമാകുന്നവരുടെ എണ്ണം കൂടുന്നു. കൊവിഡിന് ഒപ്പം തന്നെ കൊവിഡാനന്തര പ്രശ്നങ്ങൾ രൂക്ഷമായി. കൊവിഡാന്തര രോഗങ്ങളും മരണവും കൂടുന്നതിൽ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. കൊവിഡ് നെഗറ്റീവായശേഷം ഹൃദയാഘാതം, തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാൽ ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം കേരളത്തിൽ ഗണ്യമായി ഉയരുകയാണ്. കൊവിഡ് നെഗറ്റീവായശേഷം മറ്റ് അസുഖങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണവും കൂടിയെങ്കിലും അത് കൊവിഡ് കാരണമാണോയെന്നറിയാൻ ഓഡിറ്റ് നടത്താത്തതിനാൽ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാരിന്റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93680 പേരാണ് ചികിത്സ തേടിയത്. 51508 പേര് ഫോണ്‍ വഴി ചികിത്സ തേടി. പേശി, അസ്ഥി സംബന്ധവുമായ അസുഖങ്ങളുമായി ചികിത്സ തേടിയത് 3341 പേര് ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ന്യൂറോ സംബന്ധമായ രോഗങ്ങളുമായി 1400 പേരും ചികില്‍സ തേടി. ഉറക്കമില്ലായ്മ അടക്കം മാനസിക അസ്വാസ്ഥ്യങ്ങളുമായി ചികില്‍സ തേടിയത് 812 പേര്. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കാണ് കോവിഡ് മുക്തി നേടിയവരിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്. തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററുകളിലും ഉള്ളവരുടെ എണ്ണവും കൂടി. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചുള്ളവരുടെ മരണവും കൂടി. എന്നാലിതു സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.