വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കും വാഹനത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ സ്വദേശി സോമന്റെ ഭാര്യ സുഭദ്ര (57) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
മകളുടെ ഭർതൃവീടായ കൊട്ടാരക്കര വിലങ്ങറ കൊച്ചാലുംമൂട്ടില്‍ വച്ചായിരുന്നു അപകടമുണ്ടായത്. സുഭദ്ര വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കവേ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പോര്‍ച്ചില്‍ നിന്നും തനിയെ ഉരുണ്ടുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് വരുന്നതു കണ്ട് ഓടി മാറാൻ ശ്രമിക്കുന്നതിനിടെ ജീപ്പിനും ഭിത്തിക്കും ഇടയിൽ ഞെരുങ്ങി സുഭദ്രയക്ക് പരുക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് ദിവസം മുന്‍പാണു സോമനും കുടുംബാംഗങ്ങളും വിലങ്ങറയില്‍ മകളുടെ വീട്ടിൽ എത്തിയത്. 13 മാസം മുന്‍പ് സുഭദ്രയുടെ മരുമകന് ബിജു അപകടത്തില്‍ മരണമടഞ്ഞിരുന്നു.