നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർഥിയായിട്ടാകും അവർ മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
മക്കൾക്ക് നീതി തേടിയുള്ള കേരള യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. കേസ് അന്വേഷിച്ചതിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇനി സർവീസിൽ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് അവർ സമരം ചെയ്യുന്നത്. നാളെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് പത്രിക സമർപ്പിക്കുമെന്നും സമരം തുടരുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.