കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. ‘ചോപ്പ്’ എന്ന ചിത്രത്തിനായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലെയാണ് മുരുകൻ കട്ടാക്കടയ്ക്കെതിരെ ഭീഷണിപ്പെടുത്തി കോൾ വന്നത്.
മഹാരാഷ്ട്രയിൽ നിന്നാണ് കാൾ വന്നത്. വിളിച്ചയാൾ താൻ കണ്ണൂരുകാരൻ എന്നാണ് പറഞ്ഞത്. ഇത്തരത്തിൽ ഒരു കവിത എഴുതിയത് തെറ്റായിപ്പോയെന്നും താനൊരു നല്ല കവിയായിരുന്നുവെന്നും എന്നാൽ ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാൾ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ രാത്രി വരെ തുടർച്ചയായി കോൾ വന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രാവിലെയും കോൾ വന്നു. കടുത്ത ഭീഷണിയാണ് അയാൾ ഉയർത്തുന്നതെന്നും മുരുകൻ കാട്ടാകട പറഞ്ഞു.
കവിത കൊലപാതകത്തിന് കാരണമാകുമെന്നാണ് അയാളുടെ ആരോപണം. ഇനി ഇങ്ങനെ എഴുതരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ തുടർന്നും എഴുതാൻ തന്നെയാണ് തീരുമാനം. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു.